Thursday 23 August 2012

ഇതേ ഇതാണ് പത്ര പ്രവര്‍ത്തനം


പിറവം റയില്‍വേ ട്രാക്കില്‍ വെച്ച ബോംബിനെ കുറിച്ച് മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ നല്‍കിയ വാര്‍ത്ത. ഇതാണോ അന്വേഷണാത്മക പത്രപ്രവര്‍ത്തനം. പത്ര ഓഫീസില്‍ ഇരുന്നു മൊബൈലില്‍ കൂടി കിട്ടിയ അറിവിനെ പകര്‍ത്തുന്ന ഇക്കൂട്ടരെ വിശ്വസിക്കാന്‍ കഴിയുമോ...

ചിലര്‍ക്ക് കിട്ടിയ നമ്പര്‍ ബൈക്കിന്റെ ആണെങ്കില്‍ മറ്റു ചിലര്‍ക്ക് അത് ഓട്ടോറിക്ഷയുടെ ആണ്, പിടിക്കപെട്ട ആള്‍ തോമസ്സാണോ , ജോസ്സഫാണോ, ജോര്‍ജ്ജാണോ, ആരാണ്.

ഒരു പക്ഷെ ആ ബോംബു കണ്ടെത്തി നിര്‍വീര്യമാക്കിയതിലെ നിരാശയായിരിക്കും ഇതിനു കാരണമെന്ന് കരുതുന്നു. അതെങ്ങാനും പോട്ടിയിരുന്നെങ്കില്‍ കിട്ടുമായിരുന്ന സെന്‍സേഷണല്‍ ന്യൂസിന്റെ ചാകര നഷ്ടപെട്ടതിലെ വൈക്ലബ്യം അല്ലാതെന്ത്......


ബൈക്കിന്റെ ഉടമയായ ഇടയ്‌ക്കാട്ടുവയല്‍ സ്വദേശി തോമസിനെ ചോദ്യം ചെയ്തു വരുന്നു.

എറണാകുളം ഇടയ്‌ക്കാട്ടുവയല്‍ സ്വദേശി ജോസഫിന്റെ ഉടമസ്‌ഥതയിലുള്ള ഓട്ടോറിക്ഷയുടെ നമ്പറും കോട്ടയം സ്വദേശിയായ ഒരാളുടെ മേല്‍വിലാസവും ബോക്‌സില്‍ കണ്ടെത്തി. ജോസഫിനെ പോലീസ്‌ ചോദ്യം ചെയ്‌തശേഷം വിട്ടയച്ചു.

 
എടക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ കുന്നപ്പള്ളി നിരപ്പേല്‍ തോമസിനെയാണ് ചോദ്യംചെയ്തത്. ബോംബ് കണ്ടെത്തിയ ചോറ്റുപാത്രത്തില്‍ നാല് തകിടുണ്ടായിരുന്നു. ഇവയില്‍ ഒന്നില്‍ ഇദ്ദേഹത്തിന്റെ പേരും ഒരു വാഹനത്തിന്റെ നമ്പറുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്തത്. സംഭവത്തില്‍ ഇദ്ദേഹത്തിന് പങ്കില്ലെന്നാണ് സൂചന.

സംഭവുമായി ബന്ധപ്പെട്ടു ത്രിപ്പൂണിത്തറ സ്വദേശി ജോര്‍ജ്ജിനെ കസ്റ്റഡിയില്‍ എടുത്തു.

CS¯phb kztZin tXmaknsâ t]cnepÅ sI.F 03 8403 Hmt«mdn£bpsS \¼À tNmäp]m{X¯n\pÅnÂ\n¶p t]menkv IsWvSSp¯p. CtX¯pSÀ¶v Cu Hmt«mdn£ HmSn¡p¶ tXmaknsâ aI³ tPmk^ns\ t]menkv IkväUnbnseSp¯p.

പാത്രത്തില്‍ എഴുതിയിരുന്ന പേരിന്റെ ഉടമയായ കൈപ്പട്ടൂര്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ഇരുപത്താറുകാരനായ ഇയാള്‍ ലോറി ഡ്രൈവറാണ്. സംഭവത്തില്‍ ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

സംഭവുമായി ബന്ധപ്പെട്ടു വട്ടപ്പാറകുന്നപള്ളി നിരപ്പേല്‍ തോമസിനെ (26) പോലീസ് കസ്റ്റടിയില്‍ എടുത്തു. ബോംബു വെച്ചിരുന്ന പാത്രത്തിന്റെ പുറത്തുണ്ടായിരുന്ന പേരും പാത്രത്തിനുള്ളില്‍ നിന്ന് ലഭിച്ച ഒരു നമ്പര്‍ പ്ലേറ്റിലെ വണ്ടി നമ്പരും വെച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്‌.


ശുഭം

Saturday 9 June 2012

ഭരണം

ഇനി പത്തു നാള്‍ കൂടി ഉള്ളൂന്ന് ഓര്‍ക്കണം, ചന്ദ്രികയുടെ വാക്കുളിലെ പരിഭവം രഘുവിന് മനസ്സിലായി,
നിങ്ങള്‍ വരണേനു മുമ്പ് എന്തെക്കെ ആരുന്നു വാഗ്ദാനങ്ങള്‍, എന്നിട്ടിപ്പോ. രണ്ടു മാസം അങ്ങ് ത്തീരാറായീന്നു വല്ല വിചാരോം ഉണ്ടോ. എന്റെ കാര്യം പോട്ടെ, ആ മൂത്തവന്‍ ഉണ്ടല്ലോ കമ്പ്യൂട്ടര്‍ ക്ലാസ്സ്ന്നു പറഞ്ഞു പോകുന്നത് എങ്ങോട്ടേക്കാന്നു നിങ്ങക്ക് അറിയോ, നിങ്ങള്‍ അവധീം കഴിഞ്ഞു ദുബായിലോട്ടു പോയാ പിന്നെ ഞാനിവിടെ കിടന്നു ചക്ര ശ്വാസം വലിക്കും,
നീ കെടന്നു തൊള്ള തോറക്കാതെ, ഇതൊക്കെ എനിക്കറിയില്ലേ,...എല്ലാം നേരെയാവുന്നെ,
നേരെയാവും ..ആശേടെ കാര്യം  പറഞ്ഞിട്ടിപ്പോ മൂന്നു മാസായി, അപ്പൊ എന്തെക്കെ ആയിരുന്നു....ഞാന്‍ അങ്ങോട്ട്‌ വരെട്ടെ.. എല്ലാം ശരിയാക്കാം, രണ്ടു മാസം സമയമില്ലേ..നീ ഒന്നടങ്ങ്... എന്നിട്ടിപ്പോ ...ഞാന്‍ നിങ്ങടെ വരവും കാത്തിരിക്കാരുന്നു...മക്കൊളക്കെ ഓരോന്നും ഓരോ വഴിക്കാ. അടയ്ക്ക ആരുന്നേ മടി വെക്കാരുന്നു,, ഇപ്പൊ അതാ സ്ഥിതി..
പാരാധീനം പറഞ്ഞു കരയുന്ന ചന്ദ്രികേടെ  മുഖത്തേക്ക് രഘു തലയുയര്‍ത്തി നോക്കി. ആറേഴു പിള്ളേരുള്ളത് ഓരോന്ന് ഓരോ രീതിയില്‍..പോരാത്തതിന് നാട്ടാരുടെ കുറ്റം പറച്ചിലും ,കുട്ടികള്‍ ഒരുപാടുള്ളതോണ്ടാ ബസ്സില്‍ സീറ്റു കിട്ടാത്തതെന്നു അങ്ങേലെ അവറാന്‍ എപ്പോഴും പറയും....അതില്‍ ഇപ്പൊ അങ്ങേര്ക്കെന്താ..അയാളുടെ ചിന്തകള്‍ കാട് കയറി.
നിങ്ങള്‍ ഇത് വല്ലതും കേക്കണോണ്ടോ..ചന്ദ്രികയുടെ ശംബ്ദം കനത്തു.
ങ്ഹാ..അതെക്കെ പോട്ടെ ഇപ്പൊ എന്താ പ്രശ്നം..രഘു ചന്ദ്രികയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
മനുഷ്യാ. നിങ്ങളോട് ഓരോന്നും ഞാന്‍ അക്കമിട്ടു പറഞ്ഞതല്ലേ. എന്നിട്ട് അവധിക്കു വന്നപ്പോ അതെക്കെ അങ്ങ് വിഴുങ്ങിയോ..
നീ നിന്ന് തിളക്കാതെ കാര്യം പറ എന്റെ ചന്ദ്രേ..
എന്നാ കേട്ടോ .. കേശവന് കംപ്യുട്ടെറില്‍ വേറെ എന്തൊക്കെയോ പഠിക്കണമെന്ന്..അത് പഠിച്ചില്ലെങ്കി ജീവിതം കട്ടപോകയാന്നാ അവന്‍ പറേണെ..പിന്നെ രാമന്‍കുട്ടിയെ കോളേജീന്നു പൊറത്താക്കി..കാന്റീനി വാങ്ങുന്ന വഴുതന അവന്‍ പറഞ്ഞ കടേന്നല്ലന്നും പറഞ്ഞു സമരം നടത്തീനാ അവനെ പോറത്താക്കിയെ.
അശേടെ കാര്യം അറിയാല്ലോ, അവക്ക് പായിക്കോട്ടെ മോയ്ദീനെ കേട്ടണോന്നു, അല്ലെ ചാടി ചാവുന്നു അന്ത്യ ശാസനവും..മോയ്ദീനാണെ ഓന്റെ മതത്തിലോട്ടു ആളെ ചേര്‍ക്കുന്ന ഏതോ ഒരു ജിഹാദിയും..
ഇപ്പൊ ശരിയാക്കാം.. നീ ഒന്നടങ്ങ്‌.
നിങ്ങലെന്താപ്പാ കുതിരവട്ടം പപ്പു പറയണ പോലെ .....പിന്നെ ഗോപിക്കാണേ ദേഹം മൊത്തം ചൊറിയാ, അവനെ എവിടെങ്കിലും ഒന്ന് കൊണ്ട് കാണിക്കണം...അതെങ്ങനാ മഴ തൊടങ്ങിയാ പിന്നെ എന്തെക്കെ രോഗങ്ങളാ
"അച്ഛാ അച്ഛാ എനിക്ക് ഐസ്ക്രീം വേണം"... ചിന്നു ചിണുങ്ങി കൊണ്ട് അങ്ങോട്ടേക്ക് വന്നു...
എന്റെ പോന്നോള്‍ക്ക് തരാന്നെ...എടാ അപ്പു... മോനെ ഇങ്ങോട്ടൊന്നു വന്നെ..
മഴയത്ത് കളിച്ചു കൊണ്ടിരുന്ന അപ്പു ദേഹം മുഴുവന്‍ ചെളിയുമായി അങ്ങോട്ടേക്ക് ഓടി വന്നു.
ദാ..ആ .അലിയാര്‍ കക്കാന്‍റെ ബേക്കറിന്നു രണ്ടു ഐസ്ക്രീം വാങ്ങി ഒന്ന്  മോക്കും കൊട്..ഒരെണ്ണം നീയുമെടുത്തോ..
കേട്ട പാടെ അവന്‍ ഗിയര് മാറി നിന്ന നില്‍പ്പില്‍ റിവേര്‍സെടുത്തു പുറത്തേക്കോടി.കാശ് എന്റെ പറ്റിലോട്ടെഴുതാന്‍ പറ...ഓര്‍ഡരും എടുത്തു പുറത്തേക്കൊടുന്ന അപ്പുവിനോടായി രഘു പറഞ്ഞു.
അല്ല നിങ്ങക്ക് എന്തിന്റെ സൂക്കേഡാ. ഈ മഴയത്താ ഐസ്ക്രീം...വല്ല ദീനോം വന്നാ,... എന്റെ ഗുരുവായൂരപ്പാ,
പിള്ളേര് കഴിക്കട്ടന്നെ...നീ ഒന്നിങ്ങു വന്നെ,.
എന്തൂട്ടാ ഇപ്പൊ
ആ കതകൊന്നടച്ചേ..അപ്പൊ നീ എന്താ പറഞ്ഞെ.. ഇനി പത്തു ദിവസോം കൂടി ഉള്ളോന്നോ..അത് നീയായിട്ടു കൊളാക്കരുത്.. ബാന്നേ...
രഘു ചന്ദ്രികയെ വാരിഎടുത്തു കട്ടിലിലേക്ക് ഇട്ടു. പരാധി കടലാസ്സുകള്‍ വലിച്ചെറിഞ്ഞു ചന്ദ്രിക രഘുവിനോടൊപ്പം കട്ടിലിലേക്കമര്‍ന്നു. അങ്ങനെ അവര്‍ക്കിടയില്‍ എന്നത്തേയും പോലെ ഒരവധി ദിവസവും കൂടി കടന്നു പോയി.
(ശുഭം)

Tuesday 29 May 2012

തിരു ശേഷിപ്പ് (ഭാഗം – മൂന്ന്‍)


മൊബൈലിലും വാച്ചിലും അബി മാറി മാറി നോക്കി, ബസ്സിനോടൊപ്പം സമയവും വളരെ വേഗതയിലാണ്, ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ താന്‍ മംഗളാം കുന്നില്‍ എത്തും, അബി തന്റെ കയ്യിലിരുന്ന ഫയലിലേക്ക്  നോക്കി,

അതിലെ ചില താളുകളില്‍   അവന്റെ കണ്ണുകള്‍ ഉടക്കി , അവന്‍റെ മുഖം പ്രസ്സന്നമായി.

വഴിയില്‍ നിന്നും ബസ്സില്‍ ആരെക്കെയോ കയറുന്നു, ചിലര്‍ ഇറങ്ങുന്നു, കയറിയവരില്‍ കൂടുതലും സ്ത്രീകളാണ്, കാറ്റിന്റെ തലോടലില്‍ അബി ഓര്‍മ്മകളിലേക്ക് വീണു ,

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പപ്പയും മമ്മിയോടൊപ്പം ആദ്യമായി മംഗളാം കുന്നില്‍ വരുന്നത്, അന്ന് വല്യമ്മച്ചി മാത്രമായിരുന്നു തറവാട്ടു ബംഗ്ലാവില്‍, ചുളുവിനാല്‍ മുഖത്ത്  പ്രായം എഴുതി വെച്ചിട്ടുണ്ടെങ്കിലും നല്ല പ്രസരിപ്പായിരുന്നു, നര കയറാത്ത മുടി ഇഴകള്‍, അപവാദമായി നാലെ നാലെണ്ണം, സ്വര്‍ണ്ണ നിറം,

അത് സ്വര്‍ണ്ണ നാരു തന്നെയാണെന്ന് വല്യമ്മച്ചി പറഞ്ഞു വിശ്വസിപ്പിച്ചു..മരിക്കുന്നതിനു മുമ്പുള്ള വല്ല്യപ്പച്ചന്റെ തലോടുകള്‍ ആണ് അതിനെ സ്വര്‍ണ്ണ വര്‍ണ്ണ മാക്കിയത്..

ആ വിശ്വാസത്തില്‍ ആണ് വല്യമ്മച്ചി ഉറങ്ങി കിടന്നപ്പോള്‍ ആരും കാണാതെ ആ മുടിയിഴകള്‍ മുറിച്ചു ഒരു ചെറിയ ഡപ്പിയിലാക്കി വെച്ചത്,

തിരികെ പോയപ്പോള്‍ അത് എടുക്കാന്‍ മറന്നു പോയി, വല്യമ്മച്ചിക്ക് കൂട്ടായി പപ്പയുടെ അപ്പച്ചനെയും അമ്മച്ചിയെയും കൂടി  തറവാട്ടു ബംഗ്ലാവിലേക്ക് താമസം മാറ്റി,.....

"കുഞ്ഞേ അല്‍പ്പം ഒന്ന് നീങ്ങിയെ", അബി ഞെട്ടി ഉണര്‍ന്നു, ഒഴിഞ്ഞു കിടന്ന സീറ്റിലേക്ക് നോക്കി ഒരു വല്യമ്മ, പ്രായം അറുപതിന് മേലില്‍ കാണും,

അവര്‍ക്ക് കൂടി ഇരിക്കാന്‍ പാകത്തിന് അബി അല്പം നീങ്ങിയിരുന്നു.

കുഞ്ഞെങ്ങോട്ടാ ,

മംഗളാം കുന്നിലേക്ക്,

....അപ്പം തിരുനാള്‍ ധ്യാനത്തിനാ അല്ലെ, ഇവരെല്ലാം അങ്ങോട്ടേക്കാ,
എവിടുന്നെല്ലാം ആളു വരുന്നെന്നു കുഞ്ഞിനറിയോ....എന്തെക്കെ അത്ഭുതമാ നടക്കുന്നെ,.. അല്ല കുഞ്ഞെന്തു മോഹിച്ചാ, നല്ല കല്യാണം, ജോലി, ..അവരുടെ വിറയ്ക്കുന്ന ശബ്ദത്തിലും നല്ല ആവേശം..

......ചില പേപ്പറുകള്‍ ശരിയാക്കണം, അതിനു ചിലരുടെയെക്കെ ഒപ്പ് വേണം, അബി ഫയലില്‍ നോക്കി മറുപടി പറഞ്ഞു,...അല്ല അവിടെ ആരുടെ തിരുനാളാ...

......കുഞ്ഞു ഈ നാട്ടില്‍ വന്നിട്ട് കൊറേ നളായെന്നു തോന്നുന്നല്ലോ, ഇവടെ നടന്ന അത്ഭുതം ഒന്നും അറിഞ്ഞില്ലല്ല്യോ....കുഞ്ഞെവ്ടുന്നാ വരണത്...

...അങ്ങ് ബോംബെന്നു...ജനിച്ചതും വളര്‍ന്നതുമെല്ലാം അവിടെയാ, കുഞ്ഞുനാളില്‍ അപ്പന്റെയും അമ്മേടൊപ്പം വന്നിട്ടുണ്ട് .......എന്തല്ഭുതമാ നടന്നെ..

...അത് കുഞ്ഞേ,

...വിശുദ്ധനാക്കപെട്ട സക്കറിയാച്ചനെ അറിയുമോ,, മോനി കടലാസ്സോന്നു വായിച്ചേ...
സഞ്ചിയില്‍ കരുതിയിരുന്ന ഒരു കടലാസ്സെടുത്തു അബിയുടെ നേര്‍ക്ക്‌ നീട്ടികൊണ്ടവര്‍ പറഞ്ഞു,

അവന്‍ അതിലൂടെ കണ്ണോടിച്ചു,

പ്രിയ വിശ്വാസികളെ,
വിശുദ്ധനാക്കപെട്ട സക്കരിയാച്ചന്റെ തിരുന്നാള്‍ കൊണ്ടാടുന്ന ഈ പവിത്ര മാസത്തില്‍.......
കട്ടിയുള്ള സാഹിത്യ ഭാഷ മുന്നോട്ടുള്ള അവന്റെ വായനെയെ നിരുല്സാഹപെടുത്തി…

അല്ല ആരാ ഈ സക്കറിയാച്ചന്‍...

അത് ആ ഇടവകയിലെ വികാരി ആയിരുന്നു..

അപ്പൊ ഈ അവറാച്ചന്‍..

ഇടവകയിലെ  ഒരംഗവും... പള്ളിയില്‍ കേറാത്ത മനുഷ്യന്‍..ആറടി അവറാന്‍ എന്നാ ആളുകള്‍ വിളിച്ചിരുന്നത്‌..

അതെന്താ.. പുള്ളിക്ക് അത്രേക്കും നീളമാ..

ഏയ്‌. അതൊന്നുമല്ല , ഒരു ഈസ്റ്റര്‍ നാളില്‍ ഏതോ ഒരു  മത്തായിടെ വേലി മാറ്റി വെച്ചന്നോ അങ്ങനെ എങ്ങനയോ   കിട്ടിയതാണ്... അതൊന്നും ആ കാര്‍ഡി കാണില്ല, നാട്ടുകാരീന്നുള്ള കേട്ടറിവാ...

മോന്റെ കല്യാണത്തിനെങ്കിലും  പള്ളി കേറൂന്നായിരുന്നു ഇടവകക്കാര് നേമിച്ചത് ,

എന്നിട്ട് അന്നെങ്കിലും  പോയോ...

എവിടെ പോകാന്‍, അതിനു ആ തെറിച്ച ചെറുക്കന്‍ അവസരം കൊടുക്കണ്ടേ..ഏതോ ഒരു പുതുവര്‍ഷത്തിന്റെ അന്ന്  അവന്‍ അയലത്തെ പെണ്ണുമായി അങ്ങ് ഒളിചോടിന്നെ....

എന്നിട്ട് ....

...അങ്ങനെ ഇരിക്കെ ഒരിക്കല്‍ മരണാസ്സന്ന നിലയില്‍ കിടക്കുന്ന അച്ഛന് അവറാനെ കാണണമെന്നു തോന്നി. പൌലോസ്ലീഹ സ്വപ്നത്തില്‍ ദര്‍ശിച്ചതാണെന്നാ നാട്ടാര് പറയുന്നേ...

അപ്പോ  പോയോ...അബിക്ക് അകാംശയായി..

പോയെന്നെ ... അതിനാലല്ലേ ഈ അത്ഭുതം ഉണ്ടായത്.. കുഞ്ഞു ആ കടലാസ്സോന്നു വായിച്ചേ..ആ നീല നിറത്തിലെഴുതിയേക്കുന്ന..

അവന്റെ കണ്ണുകള്‍ നീല മഷിയിലൂടെ പാഞ്ഞു...

"പള്ളിമേടയില്‍ വന്ന അവറാനോട് സക്കരിയാച്ചന്‍ കുമ്പസ്സരിക്കാന്‍ ആവശ്യപ്പെട്ടു, അച്ഛന്റെ അവസാന ആഗ്രഹമാണെന്ന് അറിഞ്ഞിട്ടു കൂടി അവറാന്‍ അത് നിഷേധിച്ചു, നീ ഇപ്പോള്‍ കുംബസ്സരിക്കാന്‍ തയ്യാറായാല്‍ എന്നിലുള്ളതില്‍ നിന്ന് നീ ആവശ്യപെടുന്നത് എന്തും ഞാന്‍ ഞാന്‍ നിനക്ക് നല്‍കും,......

കടലാസിലെ വരികള്‍ക്ക് മടക്കു കാരണം വ്യക്തത നഷ്ടപെട്ടിരുന്നു...

...എന്നിട്ട് അയാള്‍ എന്താ ചോദിചെ..

അതെല്ലേ രസം.. അയാള്‍ക്ക്‌  അച്ചന്റെ നരച്ച താടിയില്‍ നിന്ന് നാലു രോമങ്ങള്‍ വേണമെന്ന്....അച്ചന്‍ കൊടുത്തെന്നെ ..അപ്പ തന്നെ അച്ഛന്‍ മരിച്ചു. പുള്ളിക്കാരന്‍ അത് വീട്ടി കൊണ്ടുപോയി ഒരു ഡപ്പിയില്‍ സൂക്ഷിച്ചു വെച്ചു..

മങ്ങിയ വരികള്‍ മാറി തെളിച്ചമുള്ള അക്ഷരങ്ങളിലേക്ക് അബിയുടെ കണ്ണുകള്‍ പതിച്ചു..

ഒരുനാള്‍ അവറാന്റെ ഭാര്യ മറിയാമ്മയുടെ കൈ തട്ടി ആ ഡപ്പി താഴെ വീണു പൊട്ടിച്ചിതറി.. അതില്‍ ഒരു മീറ്ററോളം നീളമുള്ള നാല് സ്വര്‍ണ്ണ മുടികള്‍...

പ്രിയ വിശ്വാസികളെ ഇത് അത്ഭുതം അല്ലാതെ മറ്റെന്താണ്...

....കുഞ്ഞേ സ്ഥലായി..

അബി മംഗളാം കുന്നില്‍ ഇറങ്ങി...താന്‍ കുട്ടിക്കാലത്ത് വന്ന വല്യപ്പച്ചന്റെ വീടും പരിസരവും ഒരു തിരുനാള്‍ ആഘോഷത്തിന്റെ ലഹരിയില്‍ മുങ്ങി നില്‍ക്കുന്നു.. വീടിന്റെ ഗേറ്റിനു മുന്പില്‍ വെച്ചിരിക്കുന്ന ഒരു വലിയ ഫ്ലെക്സ്‌ ബോര്‍ഡില്‍ വെളുത്ത അക്ഷരങ്ങളാല്‍ "വിശുദ്ധ സക്കറിയാച്ചന്റെ തിരുശേഷിപ്പ് കുടികൊള്ളുന്ന പുണ്യ സ്ഥലം" എന്നെഴുതിയിരിക്കുന്നു

കയ്യിലിരുന്ന ഫയലിലെ താളുകളില്‍ ഒരിക്കല്‍ കൂടി അവന്‍ കണ്ണോടിച്ചു.."

......വീട്ടില്‍ മത്തായി മകള്‍ ലിസ്സി എന്ന ഞാന്‍ എന്റെ പൂര്‍ണ്ണ സമ്മതത്തോടെ എന്റെ മകനായ അബി അലക്സ്‌ മത്തായിക്ക് എഴുതികൊടുക്കുന്ന ഇഷ്ടദാനം........

 കണ്ണുകളില്‍ ഇരുട്ടുകയറുന്നത് പോലെ അവനു തോന്നി.....

(ശുഭം)

Monday 28 May 2012

തിരു ശേഷിപ്പ് (ഭാഗം – രണ്ട്)



(ഭാഗം – രണ്ട്)

ഇന്ന്, അതായത് രണ്ടായിരത്തി ഇന്ന്

മണി പത്തു കഴിഞ്ഞു , ഇനി ഏതാനും മണിക്കൂറുകള്‍  കഴിയുമ്പോള്‍ ലോകം ഒരു പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ്, ഓരോ ചാനലുകളിലും വ്യത്യസ്തമായ പരിപാടികള്‍, അലെക്സ് ചാനലുകള്‍ ഓരോന്നായി മാറ്റി കൊണ്ടിരുന്നു അതിലൊന്നും തന്നെ അവനു താല്പര്യം തോന്നിയില്ല, മേശ മേലിരിക്കുന്ന മൊബൈലില്‍ ആണ് അവന്റെ ശ്രദ്ധ,

പള്ളിയില്‍ ആണ്ടറുതി യുടെ കുര്‍ബാന നടക്കുകയാണ്, അവറാനും  മറിയാമ്മയും നേരത്തെ തന്നെ പള്ളിയില്‍ പോയിരുന്നു, ഇടവകയിലെ ഒട്ടുമിക്ക ആളുകളും ഇപ്പോള്‍ പള്ളിയിലാണ്, ഇങ്ങനെ ഒരു അവസരത്തിന്നായി അവന്‍ ഒരു പാട് നാളായി കാത്തിരിക്കുന്നു. മൊബൈല്‍  മണി പതിനൊന്നായി എന്നറിയിച്ചു കൊണ്ട് ചെറിയ ഒരു ശബ്ദം ഉണ്ടാക്കി, അവന്‍ നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ബാഗും കയ്യിലെടുത്തു പതുക്കെ പുറത്തേക്ക് നടന്നു,

എങ്ങും കൂരിരുട്ടു, മൊബൈലിന്റെ വെട്ടത്തില്‍ അലക്സ്‌, മത്തായി ചേട്ടന്‍റെ പറമ്പിനെ വേര്‍തിരിക്കുന്ന മതിലിനെ ലെക്ഷ്യമാക്കി നടന്നു,.

അങ്ങ് കവലയില്‍ പടക്കം പൊട്ടിക്കുന്ന ശബ്ദം കേള്‍ക്കാം , ചിലതൊക്കെ മാനത്തേക്ക് പൊങ്ങി പല കളറായി ചിത്രം വരച്ച് ചിതറി ഒടുങ്ങി.


മതിലിനപ്പുറം  നീണ്ടു പരന്നു കിടക്കുന്ന വിശാല ഭൂമിയില്‍ , വീടിനെ മറച്ചു വളരുന്ന റബ്ബര്‍ മരങ്ങള്‍, നിലാവിന്റെ വെട്ടത്തില്‍ അതെല്ലാം അലെക്സിനു വ്യക്തമായി കാണാം, അവന്‍  നിഗൂഡമായി ഒന്ന് ചിരിച്ചു, പള്ളി കഴിഞ്ഞു ആളുകള്‍ വരുന്നതിനു മുമ്പ് തന്റെ പദ്ധതി നടപ്പിലാക്കണം,……

മത്തായിയും അന്നാമ്മയും ആണ്ട് കുര്‍ബാനക്ക്  മാത്രമല്ല പള്ളിയില്‍ പോയത്, അവരുടെ ഏക മകള്‍ ലിസ്സിയുടെ കല്യാണ കാര്യം അച്ഛനുമായി സംസാരിക്കന്‍ കൂടിയായിരുന്നു,

" ഈശോ മിശാക്ക് സ്തുതിയായിരിക്കട്ടെ "  

"ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ "
...മത്തായി കയറി ഇരി, എന്താ അന്നാമ്മ  കൊച്ചും ഉണ്ടല്ലോ, അള്‍ത്താരയില്‍ നില്ക്കുമ്പോ ഞാന്‍ കണ്ടിരുന്നു,  എവിടെ ലിസ്സി മോള്,

....അച്ചാ അവളുടെ കാര്യം പറയാന്‍ തന്നാ മേടയിലോട്ടു വന്നത്,

....എവിടെ അവള്‍,...

....അങ്ങേലെ ഗ്രേസ്സിക്കൊപ്പം  നിപ്പോണ്ട്....അന്നാമ്മയാണ് അത് പറഞ്ഞത്,

....അച്ചാ, ആണായും പെണ്ണായും ഞങ്ങള്‍ക്ക് ഒന്നേ ഉള്ളൂ, അച്ചനറിയാല്ലോ , രണ്ടു അറ്റാക്ക്‌ കഴിഞ്ഞിരിക്കാ ഞാനെന്നു,  ഈ വര്ഷം അവസ്സാനിക്കുന്നതിനു മുമ്പ് അവളെ കെട്ടിക്കണം എന്നായിരുന്നു ആഗ്രഹം, എന്റെ മാത്രല്ല മരിക്കുന്നതിനു മുന്‍പ്‌ വല്യാപ്പനും അങ്ങനെ തന്നാ പറഞ്ഞത്,  പല കാരണത്താല്‍ അത് നടന്നില്ല, ഈ വര്ഷം അങ്ങട്‌ തീരുന്നതിനു മുമ്പ് തീയതി എങ്കിലും തീരുമാനിക്കണം,

....മത്തായി എന്താ ഈ പറയുന്നേ, ഇനിയിപ്പോ തീയതി എക്കെ തീരുമാനിക്കാന്‍, അതിനു ചെറുക്കനെ ഒക്കെ വേണ്ടേ..

....സണ്ണി കുട്ടിയെ അച്ചനറിയില്ലേ,..ഡോക്ടര്‍ സാമുവേലിന്റെ മൂത്ത മകന്‍, അവന്‍ ഇന്നലയാണ്  അമേരിക്കയില്‍ നിന്ന് വന്നത്. കഴിഞ്ഞ മാസം ചെക്കപ്പിന് പോയപ്പോള്‍ ഡോക്ടര്‍ തന്നെയാണ് ഇങ്ങനെയൊരു പ്രൊപ്പോസല്‍ പറഞ്ഞത്, അവര്‍ക്കെല്ലാം ലിസിയെ ഇഷ്ടാന്നു.,

.....പിന്നെ അവനെ ഞാന്‍ അറിയില്ലേ, എന്തോരു ക്വയര്‍ പാടിപ്പിച്ചതാ,.. ആരാധനക്ക് ഉണ്ടായിരുന്നു എന്ന് തോന്നുന്നു. എന്നാ ശരി പിള്ളേരെ വിളിക്ക്, അവര്‍ക്ക് ഇഷ്ടമുണ്ടോന്നു അറിയാണ്ട് , നിങ്ങള്‍ മൂപ്പിലാന്‍ മാര്‍ അങ്ങ് തീരുമാനിച്ചാ മതിയോ.

അന്നാമ്മ ലിസിയുടെ അടുക്കലേക്കും മത്തായിച്ചന്‍ ഡോക്ടറെ തിരക്കി പള്ളിക്കുള്ളിലേക്കും  പോയി,

സൈലന്റ് മോഡില്‍ കിടന്ന അലെക്സിന്റെ ഫോണ്‍ കത്തി അണയാന്‍ തുടങ്ങി, അവന്‍ അതിലേക്ക്   സൂക്ഷിച്ചു നോക്കി, അതെ പ്രതീക്ഷിച്ചിരുന്ന കാള്‍ തന്നെ , അവന്‍ ഫോണ്‍ ഓഫാക്കി  രണ്ടു കല്‍പ്പിച്ചു മതിലിനരികിലൂടെ റോഡിലേക്ക് നടന്നു,

അങ്ങ് ദൂരെ ചില ആളനക്കം, അവന്‍ കരുതലോടെ പതുക്കെ മുന്നോട്ടു നടന്നു, ബാഗിന്റെ വള്ളികള്‍ മുറുകെ പിടിച്ചു, കാലനക്കം അടുത്തുകൊണ്ടേയിരുന്നു,

വന്ന ആളിനെയും കൂട്ടി അലക്സ്‌ റബ്ബര്‍ കാടിനെ കീറിമുറിച്ചു പോകുന്ന ചെമ്മണ്‍ പാതയിലൂടെ അതി വേഗതയില്‍ പാഞ്ഞു,  അപ്പോള്‍ പുതു വര്ഷം അറിയിച്ചു കൊണ്ട് പള്ളിമണി പന്ത്രടിച്ചു,

അന്നുമുതല്‍ ലിസ്സി, ലിസ്സി അലക്സ്‌ എന്നായി. ആ വിവരം അറിഞ്ഞ മത്തായിച്ചന് നാലാമതൊരു അറ്റാക്കിനായി കാത്തിരിക്കേണ്ടി വന്നില്ല.

(തുടരും)

Thursday 24 May 2012

തിരു ശേഷിപ്പ് (ഭാഗം - ഒന്ന്)


( ഭാഗ - ഒന്ന്)

അന്ന് അതായത് ആയിരത്തി തൊള്ളായിരത്തി അന്ന്.

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവറാന്‍ ഉറക്കം വന്നില്ല, അല്ലെങ്കില്‍ തന്നെ ഉറങ്ങാന്‍ ആയിരുന്നില്ല അയാള്‍ കിടന്നത്,  ഭാര്യ മറിയാമ്മയും, മകന്‍ അലക്സും പാതിരാ കുര്‍ബാനയ്ക്ക് പോയിരിക്കുകയാണ്, അകലെ പള്ളിയില്‍ നിന്നും അച്ഛന്റെ പ്രസംഗം ചെറിയ തോതില്‍ അവറാന്റെ  ചെവിയിലും എത്തുന്നുണ്ട്, നാളെ ഈസ്റ്റര്‍ ആണ് ,

അവറാന്‍ ഒഴിച്ച് ഇടവകയിലെ എല്ലാവരും തന്നെ പാതിരാ കുര്ബാനക്കായി നേരത്തെ പള്ളിയില്‍ എത്തിച്ചേര്‍ന്നിരുന്നു,

ഈ അവസരത്തിന് വേണ്ടിയാണു അയാള്‍ കാത്തിരുന്നത്‌, വര്‍ഷത്തില്‍ ഒരു ദിവസം മാത്രം കിട്ടുന്നത്, ഭിത്തിയില്‍ തൂങ്ങികിടന്നിരുന്ന ഘടിഘാരത്തില്‍ നിന്ന് മണി പതിനോന്നായെന്നുള്ള അറിയിപ്പ് കിട്ടി, അവറാന്‍ തോര്‍ത്തുമുണ്ടും എടുത്തു പതുക്കെ വെളിയിലെക്കിറങ്ങി, നേരത്തെ കളീലില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങളുമായി പുറത്തേക്കു നടന്നു,

നാട്ടിലെ അറിയപ്പെടുന്ന പണക്കാരനാണ് മത്തായി, ഭാര്യ അന്നാമ്മയും മകള്‍ ലിസ്സിയോടപ്പം അദ്ധേഹവും പള്ളിയില്‍ പോയിരിക്കുകയാണ്, ലിസ്സി ജനിച്ചതിനു ശേഷം ഇന്നേവരെ പള്ളിയുമായി ബന്ധപെട്ട ഒരു കാര്യവും മത്തായി മുടക്കിയിട്ടില്ല, ഒരിക്കലും ഒരു പിതാവാകാന്‍  കഴിയില്ല എന്ന് കരുതി നിരാശയോട് കഴിഞ്ഞിരുന്ന നീണ്ട പത്തുവര്‍ഷം, ലിസ്സിയെന്ന ദൈവ ദാനം അന്നാമ്മയിലൂടെ സക്ഷാല്‍കരിക്കാനായി ചെയ്ത നേര്‍ച്ചകള്‍, ചികില്‍സകള്‍, സ്നേഹിക്കാനും ലാളിക്കാനും ഒരു കുഞ്ഞു, ഈ കണ്ട സ്വത്തിനൊക്കെ ഒരു അവകാശി,  അതിനെല്ലാം ഉപരി തന്റെ പാരമ്പര്യം കെടാതെ സൂക്ഷിക്കാനുള്ള കൈത്തിരി. അതിനെല്ലാമുള്ള ഒരേ ഒരു ഉത്തരം ആയിരുന്നു ലിസ്സി,

ദൈവ പുത്രന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് നാളിലായിരുന്നു ലിസിയുടെ ജനനം, മൂന്നു വര്ഷം മുമ്പുള്ള ഒരു ദുഖവെള്ളി നാളില്‍ നിറ വയറോടെ പള്ളിയിലേക്ക് വന്ന അന്നമ്മയെ സക്കറിയ അച്ഛന്‍ സ്നേഹത്തോടെ ശാസിച്ചു, " കുഞ്ഞേ നീ ഇത്രയും കഷ്ടപ്പെട്ട് എന്തിനാ പള്ളിയിലേക്ക് വന്നെ, അതും ഉപവസിചോണ്ട്"

ഇല്ലച്ചോ, സാമുവേല്‍ ഡോക്ടര്‍ പറഞ്ഞത് തിങ്കളാഴ്ച കഴിയുമെന്നാ , എന്നാ പിന്നെ വെറുതെ ഒരു ആരാധന കളയണ്ടാന്നു വെച്ചു, അതാ അചാനെയും കൂട്ടി ഇങ്ങു പൊന്നെ....

തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വന്നില്ല അതിനു ഒരുദിവസം മുമ്പ് അതായത് ഈസ്റ്ററിന്റെ അന്ന് രാവിലെ സാമുവേല്‍ ഡോക്ടറുടെ പ്രവചനം തെറ്റിച്ചു കൊണ്ട് ലിസ്സി ഭൂജാതയായി.

അവറാന്റെ പറമ്പ് അവസ്സാനിക്കുന്നിടത്താണ് മത്തായിയുടെ പറമ്പ്‌ തുടങ്ങുന്നത്, ചുറ്റുപാടുമുള്ള നിശബ്ദത ഭേദിച്ചുകൊണ്ട് അച്ഛന്റെ പ്രസംഗം വ്യക്തമല്ലാതെ കേള്‍ക്കാം, പറമ്പുകളെ പരസ്പരം  വേര്‍തിരിക്കുന്ന വേലിക്കരികില്‍  അവറാന്‍ അല്‍പ സമയം നിന്ന്, ചുറ്റും ഒന്ന് കണ്ണോടിച്ചു, അയല്‍ വീടുകളില്‍ ഒന്നും ആരും ഇല്ല,

മുന്നിലായി നീണ്ടു പരന്നു കിടക്കുന്ന വിശാല ഭൂമി, തെങ്ങ്, മാവ്, പ്ലാവ്, തുടങ്ങിയ വൃക്ഷ ലതാതികള്‍ സമര്‍ദ്ധമായി വളരുന്നു, നിലാവിന്റെ വെട്ടത്തില്‍ അതെല്ലാം അവറാന്‍ വ്യക്തമായി കാണാം, അയാള്‍ നിഗൂഡമായി ഒന്ന് ചിരിച്ചു, പള്ളി പിരിഞ്ഞു ആളുകള്‍ വരുമ്പോഴേക്കും കാര്യം സാധിച്ചു തിരികെ പോകണം,

അതിര്‍ത്തി തിരിച്ചു  വെച്ചിരുന്ന മുള്ള് വേലിക്കിടയിലൂടെ അയാള്‍ തികഞ്ഞ ഒരു അഭ്യാസിയെ പോലെ മത്തായിയുടെ  പറമ്പിലേക്ക് ഊര്‍ന്നിറങ്ങി.

....ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല....പ്രസംഗം തകര്‍ക്കുക്കയാണ്,

വേലിയില്‍ നിന്ന് മത്തായിയുടെ പറമ്പിലേക്ക് ആറു ചുവടുകള്‍   കൃത്യമായി അളന്നു. തോര്‍ത്തുമുണ്ട് എടുത്തു തലയില്‍ കെട്ടി,  കൂടെ കരുതിയിരുന്ന കൈക്കോട്ട് കൊണ്ട് അവിടെ ആഞ്ഞു വെട്ടി, അത് മണ്ണിലേക്ക് ആഴ്ന്നിറങ്ങി. ...........ഒന്ന്,,രണ്ട്,,,മൂന്ന്‍,...........

അച്ഛന്റെ പ്രഭാക്ഷണം അവസ്സാനിക്കാറായി, തിരക്കുള്ളവര്‍ ഓരോന്നായി പള്ളിയില്‍ നിന്നിറങ്ങി........ രാവിലെ വീണ്ടും കുര്‍ബാനയ്ക്ക് പോകേണ്ടത് കൊണ്ട് എല്ലാവരും തന്നെ വേഗത്തിലാണ് നടത്തം, ഈസ്റ്റര്‍ പോത്തിനെ ബുക്ക്‌   ചെയ്യാത്തവര്‍ അതിന്റെ തിരക്കിലും,

അവറാന്‍ നിന്ന്  കിതയ്ക്കുകയാണ്, അയാള്‍ ആ കുഴിക്കു മേലെ  ഒരു  തൂമ്പ മണ്ണ് കൂടി വെട്ടിയിട്ട് അതിനെ കാലുകള്‍ കൊണ്ട് അമര്‍ത്തി താഴ്ത്തി,....ചുറ്റുപാടും ചിതറി കിടന്നിരുന്ന കരിയിലകള്‍ അതിലേക്കു വലിച്ചടുപ്പിച്ചു, ശരീരത്തു അങ്ങിങ്ങ് പറ്റി പിടിച്ചിരിക്കുന്ന ചോരക്കറ തോര്‍ത്തു കൊണ്ട് വൃത്തിയാക്കി , ആയുധങ്ങളും  എടുത്തു അയാള്‍ കിണറ്റിന്‍ കരയിലേക്ക് ഓടി, മൂന്നാല് തൊട്ടി  വെള്ളം കോരി മേലാകെ ഒഴിച്ചു,

ആളുകളുടെ ശബ്ദം അടുത്ത് വരുന്നു. അയയില്‍ കിടന്നിരുന്ന ഒറ്റ മുണ്ടെടുത്തു ദേഹമാസകലം തുടച്ചിട്ടു അയാള്‍ പതിയെ കട്ടിലിലേക്ക് ചരിഞ്ഞു,

അപ്പോള്‍ അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു..

തന്റെ പറമ്പ് ആറടി കൂടി വളര്‍ന്നിരിക്കുന്നു, അടുത്ത ഈസ്റ്റര്‍ കാലം ഓര്‍ത്തു കിടക്കെ അയാള്‍ മെല്ലെ മയക്കത്തിലേക്ക്‌ വീണു. 

(തുടരും)

Sunday 29 April 2012

ഉംറയും സൌദിയുടെ ഹുങ്കും

ഉംറ, ഹജ്ജ് എന്നത് എന്റെ അറിവില്‍ പെട്ടിടുത്തോളം ഇസ്ലാം മതത്തിലെ നിര്‍ബന്ധമാക്കപെട്ട ആരാധന കര്‍മ്മങ്ങളില്‍ പെട്ടതാണ്, (ഉപാധികളോടെ), ആയതിനാല്‍ ഈ കര്‍മ്മ നിര്‍വ്വഹണത്തിന്നായി സൗദി അറേബ്യയില്‍ സ്ഥിതി ചെയ്യുന്ന മക്കയില്‍ എത്തേണ്ടതാണ്. ആയതിനാല്‍ അതിനായി ആശ്രയിക്കേണ്ടത്‌ സൗദി അറേബ്യ അനുവദിക്കുന്ന വിസയും അവിടുത്തെ എയര്‍ പോര്ട്ടിനെയുമാണ്.

കാര്യങ്ങള്‍ ഇങ്ങനെ ഇരിക്കെ ഉംറയ്ക്കായി ജിദ്ദ എയര്‍പോര്‍ട്ടില്‍ എത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകനായ  അഹമ്മദ് ഗിസാവി എന്നാ ഈജിപ്ഷ്യന്‍ അഭിഭാഷകനെ സൗദി പോലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ്, പ്രത്യക്ഷമായ കാരണം അനധികൃത മരുന്ന് കൈവശം വെച്ചതിനാണെന്ന് പറയുമ്പോള്‍ , അതല്ല അബ്ദുള്ള രാജാവിനെ അപമാനിച്ചു പ്രസ്താവന നടത്തിയതിനാണെന്ന് ഈജിപ്ഷ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

അബ്ദുള്ള രാജാവിനെ അപമാനിക്കുന്നവര്‍ക്ക് ആ രാജ്യത്തിലേക്കുള്ള പ്രവേശനം തടയാം, അതിനുള്ള അവകാശവും അവര്‍ക്കുണ്ട്, എന്നാല്‍ മത പരമായി അനുശാസിക്കുന്ന ഒരു ആരാധനയ്ക്കായി വരുന്ന മറ്റു രാജ്യങ്ങളില്‍ ഉള്ളവരെ തടയാന്‍ ഇവര്‍ക്ക് ആരാണ് അനുവാദം കൊടുത്തിരിക്കുന്നത്‌, അങ്ങനെയെങ്കില്‍ ഇതര രാഷ്ട്രങ്ങളില്‍ പെട്ട മുസ്ലീങ്ങള്‍ സൗദി ഭരണകൂടത്തെ വിമര്‍ശിക്കാന്‍ പറ്റില്ലല്ലോ പ്രത്യേകിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലുള്ളവര്‍ക്ക്. അതായതു ലോക മുസ്ലീങ്ങള്‍ സൌദിക്ക് കീഴ്പെട്ടി ജീവിക്കണം എന്നോ.!!!!

പ്രതിഭ പാട്ടീലിന്റെ വിദേശ യാത്രയുമായി ബന്ധപെട്ടു കവലയില്‍ ഇരിക്കുന്ന സാധാരണക്കാരന്‍ പോലും വാചാലനാകുന്നത് കാണുമ്പൊള്‍ നമ്മുടെ രാജ്യത്തിന്‍റെ മഹത്തായ സ്വാതന്ത്ര്യത്തെ കുറിച്ച് അഭിമാനം തോന്നുന്നു.

സൌദിയിലെ ജയിലുകളില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ തടവുകാരുടെ ദുരവസ്ഥ പുറം ലോകത്തെ അറിയിച്ചതാണ് ഈ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സൗദി ഭരണകൂടത്തിനോട് ചെയ്ത വലിയ കുറ്റം.

ഈ വിഷയത്തെ കുറിച്ച് ആധികാരികമായി എഴുതാന്‍ പ്രഗല്‍ഭരായ ബ്ലോഗ്ഗര് മാര്‍ (പോയ വര്‍ഷത്തിലെ മികച്ച ബ്ലോഗ്ഗര്‍ പട്ടം കിട്ടിയതും കിട്ടാന്‍ സാധ്യത  ഉണ്ടായിരുന്നതുമായ )  നമ്മുക്കുള്ളപ്പോള്‍ ഈജിപ്തിലെ നവ വിപ്ലവങ്ങളെ മാറോടു ചേര്‍ത്ത് വെച്ച് അവരോടു അല്പം സ്നേഹാധരവ് ഉള്ളതിനാലും എഴുതിയതാണ് ഈ ചെറിയ കുറിപ്പ്.

ശുഭം.





Monday 16 April 2012

പാപത്തിന്റെ ശമ്പളം.

നേരം കൊറേ... ആയി. ഗള്‍ഫിലുള്ള ഭര്‍ത്താവിനോട് കത്തി വെച്ചുകൊണ്ടിരിക്കുന്ന  റസിയയ്ക്ക് മീനാക്ഷി മുന്നറിയിപ്പ് കൊടുത്തു. അവള്‍ അത് കാര്യമാക്കാതെ സംസാരം തുടര്ന്നു.

ഓഫീസ് വിട്ടു ഹോസ്റ്റലില്‍ എത്തിയാലുടനെ തന്നെ നെറ്റിലൂടെ കാണുന്നവരാണ്..എന്നിട്ടാണ് ഓഫീസ് ഫോണിലൂടെയുള്ള ഈ കസര്‍ത്ത്. മീനാക്ഷി  പിറുപിറുത്തു.

ഓഫീസില്‍ ISD സൗകര്യം ഉണ്ടെങ്കിലും ഒരിക്കല്‍ പോലും കമ്പനി ആവശ്യത്തിനല്ലാതെ മീനാക്ഷി ആരെയും വിളിച്ചിട്ടില്ല . അതില്‍ നിന്നും അവളെ പിന്നോട്ട് വലിക്കുന്നത് മാസാവസാനം വരുന്ന ബില്ലാണ്. ആരെയും കളിപ്പിക്കാന്‍ കഴിയില്ല, വിളിച്ച നമ്പരും സമയവും എല്ലാം കൃത്യമായി രേഖപെടുത്തിയ ബില്ലാണ് അത്. വിളിച്ച കാളിനു തുല്യമായ പൈസ ശമ്പളത്തില്‍ നിന്ന് പിടിച്ചാലോ ,,

"മതി നിറുത്ത്.. ഇപ്പം ഈ കിട്ടുന്ന സൗകര്യം നീ ആയി ഇല്ലാതാക്കുമോ?"

മീനാക്ഷിയുടെ ശബ്ദത്തിനു അല്പം കനം ഉണ്ടായിരുന്നു.

"ഒന്നും ഉണ്ടാവില്ലടീ..."

"എന്ന് വെച്ച് പത്തും ഇരുപതും മിനിട്ടാണോ.. അതും ഗള്‍ഫിലോട്ടു... ബില്ല് വരുമ്പോ നീ ചക്ര ശ്വാസം വലിക്കും."

"അങ്ങെനെ ഒന്നും പേടിക്കണ്ട... നമ്മള്‍ക്ക് വിളിക്കാനായി കമ്പനി തന്നതാണ് ഈ ഫോണ്.  ബില്ലൊക്കെ കമ്പനി അടച്ചോളും. അല്ലെങ്കില്‍ തന്നെ നമ്മള്‍ എന്തിനാ ഇതെക്കെ തിരക്കുന്നത്".

മീനാക്ഷിക്ക് ആ മറുപടി അത്രയ്ക്ക് അങ്ങ് പിടിച്ചില്ല.   "ശമ്പളത്തില്‍ പിടിത്തം വീഴുമ്പം കരയരുത്"...

"പിടിത്തം.. മണ്ണാങ്കട്ട... അങ്ങനെയെങ്കില്‍ അവെരെന്തിനാ ISD ഇങ്ങനെ തുറന്നു വെച്ചിരിക്കുന്നത് .. അതങ്ങ്  ലോക്കിയാല്‍ പോരെ ..."

"അത്യാവശ്യം ഓഫീസ് കാര്യത്തിന് വിളിക്കാന്‍ വേണ്ടി ആയിരിക്കും" ...മീനാക്ഷി  തനിക്കു അറിയാവുന്ന രീതിയില്‍ പറഞ്ഞൊപ്പിച്ചു...

ആദ്യ ശമ്പളം കിട്ടാത്തതിനാല്‍ രണ്ടു പേര്‍ക്കും അതിനെ കുറിച്ച് വ്യക്തമായ ധാരണയില്ല.

പിടിത്തം ഉണ്ടാകുമെന്ന് മീനാക്ഷിയും   ഇല്ലെന്നു റസിയയുo     ഉറച്ചു വിശ്വസിച്ചു.. അവര്‍ ആദ്യ ശമ്പളത്തിനായി കാത്തിരുന്നു...